മലയാള നാടകവേദിയുടെ യശസ് രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്തിയ കാവാലത്തിന്റെ ഒാര്‍മകള്‍ക്ക് ഒരാണ്ട്. നാടകത്തില്‍ മാത്രമായിരുന്നില്ല, കവി, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹത്തിന്റെ പ്രതിഭ ഇന്നും ശോഭമങ്ങാതെ നില്‍ക്കുന്നു.
കൊയ്ത്തുപാട്ടിന്റെയും നാടോടിശീലുകളുടെയും താളവും വഴക്കവും രചനകളില്‍ പകര്‍ത്തിയതോടെ കാവാലം മലയാളിക്ക് പ്രിയങ്കരനായി. ആ പ്രതിഭ നീണ്ടത് കാവാലത്തിൽ തുടങ്ങി കാവാലത്തിൽ തീർന്ന നാടകപ്രസ്ഥാനത്തിലേക്ക്. കവിതയിലും എഴുത്തിലും എക്കാലത്തും നിറഞ്ഞുനിന്ന കാവാലസ്പര്‍ശം. വരികളിലൂടെ കളളക്കർക്കിടകത്തെ കറുകറെ കാർമുകിൽ കൊമ്പനാനപ്പുറത്ത് കാവാലം ഏറ്റിയപ്പോൾ താളവും കാഴ്ചയും ഒരുമിച്ചുപെയ്തു.
പാശ്ചാത്യ നാടക സങ്കേതങ്ങള്‍ക്കൊപ്പം കാവാലം അരങ്ങിന്‍റെ സങ്കല്‍പ്പങ്ങളും മാറ്റിമറിച്ചു. 1974 ല്‍ അരങ്ങേറിയ അവനവന്‍ കടമ്പയിലൂടെ നാടകത്തിന് എന്തിനാണ് ഒരു അരങ്ങെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.
കാവാലത്തിന്റെ വിരല്‍ത്തുമ്പില്‍ കാലം ചേര്‍ത്തുപിടിച്ചെഴുതിച്ചപ്പോഴെല്ലാം പിറവിയെടുത്തത് തലമുറകള്‍ നെഞ്ചേടു ചേര്‍ത്തുപിടിച്ച രചനകള്‍. ഒരു ശൂന്യത ബാക്കിവച്ചായിരുന്നു ആ വിടവാങ്ങല്‍. ഇന്നും പകരക്കാരനില്ലാത്ത ആ ഒാര്‍മകള്‍ക്ക് ഒരുവയസ്.