കാവാലം നാരായണ പണിക്കർക്ക് ആദരവ് അർപ്പിച്ച് കാവാലം ഉൽസവത്തിനു കൊടിയിറക്കം. സോപാനത്തിന്റേയും സാംസ്കാരിക വകുപ്പിന്റേയും നേതൃത്വത്തിലാണ് മൂന്നു ദിവസം നീണ്ടു നിന്ന വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചത്.പ്രഥമ കാവാലം നാരായണപണിക്കർ നാട്യാചാര പുരസ്കാരം രത്തൻ തിയ്യത്തിനു സമ്മാനിച്ചു.
നാടകം,നൃത്തം,സാഹിത്യം ,കവിത മൂന്നു നാൾ നീണ്ടു നിന്ന നിരവധി കലാരൂപങ്ങളാണ് കാവാലം ഉൽസവത്തിന്റെ ഭാഗമായി അരങ്ങേറിയത്. കാവാലം നാരായണപണിക്കരുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ. പ്രഥമ കാവാലം നാട്യാചാര പുരസ്കാരം നാടക സംവിധായകനും കവിയുമായ രത്തൻ തിയ്യത്തിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം.
ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും സോപാനത്തിന്റെ നാടകത്തിൽ അഭിനയിക്കാൻ കഴിയാത്തത് ഇന്നും ദുഖമായി മനസിലുണ്ടെന്ന് നടൻ മധു പറഞ്ഞു .മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെടുമുടി വേണു ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.