തൊടുപുഴ∙ വണ്ണപ്പുറത്ത് വിൽക്കാൻ വച്ചിരുന്ന മത്സ്യത്തിൽ കീടനാശിനി സ്പ്രേ ചെയ്തതു കടയുടമയുടെ മകനാണെന്നു പൊലീസ്. ഒരു യുവാവാണ് ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ക്യാമറയിൽ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കടയെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. ഒരാഴ്ച മുൻപ് ഈ കടയിൽനിന്നു വാങ്ങിയ മീനിന്റെ തല പൂച്ചയ്ക്കു നൽകിയപ്പോൾ പൂച്ച ബോധംകെട്ടു വീണു. ഇതേത്തുടർന്നാണു സ്ഥലത്തെ ചില യുവാക്കൾ സംഘടിച്ചത്.ദൃശ്യങ്ങൾ പുറത്തായതോടെ വണ്ണപ്പുറത്തെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
അതേ സമയം മത്സ്യത്തിൽ കീടനാശിനി സ്പ്രേ ചെയ്ത സംഭവത്തിൽ കടയുടമയ്ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയമോപദേശം തേടി. പ്രചരിപ്പിക്കുന്ന ദൃശ്യം മാത്രമാണു ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതരുടെ പക്കലുള്ളത്.
ഇതാണു കേസെടുക്കാൻ പ്രതിബന്ധമായി നിൽക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ ഓഫിസർ (തൊടുപുഴ) ബെന്നി ജോസഫ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ ഓഫിസറുടെയും റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു കാളിയാർ എസ്ഐ: വി.സി.വിഷ്ണുകുമാറും പറഞ്ഞു.