അഴിമതിക്കാരെ വെളുപ്പിക്കുന്നു ; ബിജെപിക്കെതിരെ പ്രതിപക്ഷം

അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷിനാണ് ബിജെപിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വസ്തുതകള്‍ പരിശോധിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ പത്തുവര്‍ഷത്തിനിടെ അഴിമതിക്കേസുകളില്‍പ്പെട്ട 25 പ്രമുഖ നേതാക്കളാണ് സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം നിന്നത്. 3 പേര്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിച്ചു. 20 പേര്‍ക്കെതിരായ കേസുകള്‍ കോള്‍ഡ് സ്റ്റോറേജിലാണ്. 

എന്‍സിപി പിളിര്‍ത്തി ബിജെപിക്കൊപ്പം നിന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് തട്ടപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം േനരിട്ടിരുന്നു. 2023 ജൂലൈയില്‍ അജിത് പവാര്‍ എന്‍ഡിഎയുടെ ഭാഗമായതോടെ 2024 ജനുവരിയില്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി. എയര്‍ഇന്ത്യക്കായി 111 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നേരിടുന്ന പ്രഫുല്‍ പട്ടേലിന് എന്‍സിപി പിളര്‍പ്പില്‍ ബിജെപിക്കൊപ്പം നിന്നതോടെ 2024 മാര്‍ച്ചില്‍ സിബിെഎ ക്ലീന്‍ ചിറ്റ് നല്‍കി. ഛഗന്‍ ഭുജ്ബല്‍, പ്രതാപ് സര്‍നായിക്, ഹസന്‍ മുഷരിഫ്, ഭാവന ഗവാലി എന്നിവരും അന്വേഷണ നേരിടുന്നവരും മഹാരാഷ്ട്രയിലെ രാഷ്ട്രീയമാറ്റത്തില്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായവരുമാണ്. അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ ശാരദ ചിട്ട തട്ടിപ്പ് കേസിലും ഗോവയിലെ ജലവൈദ്യുത പദ്ധതിയിലും ആരോപണം നേരിട്ടിരുന്നു. 2014ല്‍ സിബിെഎ ഹിമന്ദയുടെ വസതിയില്‍ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. 

2015ല്‍ ഹിമന്ദ ബിജെപിയില്‍ ചേര്‍ന്നു. ആദര്‍ശ് ഹൗസിങ് കേസില്‍പ്പെട്ട മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സിബിെഎ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നവീന്‍ ജിന്‍ഡല്‍, തദ്ദേശ സ്ഥാപന നിയമന തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം നേരിട്ട തപസ് റോയ് എന്നിവര്‍ അടുത്തയിടെയാണ് ബിജെപി അംഗത്വമെടുത്തത്. നാരദ ഒളിക്യാമറ േകസില്‍ കുടുങ്ങിയ സുവേന്ദു അധികാരി നിലവില്‍ ബംഗാള്‍ പ്രതിപക്ഷ നേതാവാണ്. ടിഡപി നേതാവായിരുന്ന സി.എം രമേശ്, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ മകന്‍ രണിന്ദര്‍ സിങ്, സമാജ്‍വാദി പാര്‍ട്ടി രാജ്യസഭാംഗമായിരുന്ന സഞ്ജയ് സേഥ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയായിരുന്ന കെ ഗീത, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി, ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവര്‍ അന്വേഷണ ഏജന്‍സികളുടെ വലയിലായതോടെ ബിജെപിയില്‍ അഭയം തേടി. ബന്ധുക്കള്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലായതോടെ ബിജെപിക്ക് കൈകൊടുത്തവരാണ് അര്‍ച്ചന പാട്ടീലും ഗീത കോഡയും ജ്യോതി മിര്‍ധയും.