'അവനെ ജയിലിൽ കിടത്തരുത്' ; ഷാരൂഖ് ഖാനുമായുള്ള ചാറ്റിന്‍റെ ദൃശ്യങ്ങള്‍ പങ്കിട്ട് സമീർ വാങ്കഡെ

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് ഷാരൂഖ് ഖാൻ തന്നെ ബന്ധപ്പെട്ടിരുന്നതായി മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. ഷാരൂഖ് ഖാനുമായുള്ള ചാറ്റിന്‍റെ ദൃശ്യങ്ങളാണ് സമീർ വാങ്കഡെ പുറത്തുവിട്ടത്. ചാറ്റുകളുമായി സംബന്ധിച്ച തെളിവുകൾ വാങ്കഡെ ബോംബെ ഹൈക്കോടതിയിൽ ഹാജരാക്കി.  

മകന്‍ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ സമീർ വാങ്കഡെ ശ്രമിച്ചു എന്ന ആരോപണവുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍  എത്തിയിരുന്നു. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി കോടതിയിൽ സമർപ്പിച്ച ഒരു ഹര്‍ജിയിലാണ് ഷാരൂഖ് ഖാനുമായുള്ള ചാറ്റിന്‍റെ സ്‌ക്രീൻഷോട്ടുകൾ വാങ്കഡെ അറ്റാച്ചുചെയ്‌തത്. 

2021ൽ മയക്കുമരുന്ന് കൈവശം വെച്ചതിനും കഴിച്ചതിനും ആര്യൻ ഖാൻ അറസ്റ്റിലാകുന്നത് മുതലുള്ള ചാറ്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്. അന്ന് കേസ് അന്വേഷിക്കുന്ന എൻസിബി സംഘത്തെ നയിച്ചിരുന്നത് സമീർ വാങ്കഡെയായിരുന്നു.

'ദയവായി എന്‍റെ മകനെ ജയിലിലേക്ക് അയയ്ക്കരുത് എന്ന് നിങ്ങളോട് ഞാൻ അപേക്ഷിക്കുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചിലരുടെ താല്‍പര്യങ്ങള്‍ കാരണം അവനെ ജയിലിലേക്ക് അയച്ചാല്‍ അവന്‍ മാനസികമായി തളരും. പൂര്‍ണമായി തകര്‍ന്ന രീതിയില്‍ പുറത്തുവരുന്ന ഒരു സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്. ഒരു പിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങളോടു യാചിക്കുകയാണ്' എന്ന രീതിയിലുള്ള ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്.

Sameer Wankhede has claimed that Bollywood star Shah Rukh Khan had begged him to spare his son Aryan, who was arrested in a drugs case in 2021