ഓഫർ ലെറ്റർ വ്യാജം; 700 ഇന്ത്യൻ വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ

ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്ന് വിദ്യാർഥികൾക്ക് നോട്ടിസ് ലഭിച്ചതായാണ് വിവരം. 

ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടിട്ടില്ലതാനും. 

2018–19 കാലത്താണ് വിദ്യാർഥികൾ പഠനത്തിനായി കാനഡയിലേക്കു പോയത്. തുടർന്ന് ഇപ്പോൾ കാനഡയിൽ പിആറിനായി (പെർമനന്റ് റെസിഡൻസി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാർഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് ആദ്യമായാണെന്നാണ് വിവരം.