അമ്മയെ കൊന്ന് കഷണങ്ങളാക്കി അലമാരയിൽ സൂക്ഷിച്ചത് 3 മാസം; 22 വയസ്സുള്ള മകൾ അറസ്റ്റിൽ

അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കറവറുകളിൽ 3 മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി. ദാദറിനടുത്ത് ലാൽബാഗിൽ വീണ പ്രകാശ് ജയിൻ (53) എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിംപിൾ പ്രകാശ് ജയിൻ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് വീണയെ കൊലപ്പെടുത്തിയത്. കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉൾപ്പെടെ മുറിച്ചുമാറ്റി പല കഷണങ്ങളായി സൂക്ഷിച്ചെന്ന് പൊലീസ് അറിയിച്ചു. 

ഭർത്താവിന്റെ മരണശേഷം വീണയും മകളും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം. 2 മാസം മുൻപ് വീണയെ കാണാൻ സഹോദരൻ എത്തിയപ്പോൾ ഉറങ്ങുകയാണെന്നും പിന്നീട് പുറത്തു പോയിരിക്കുകയാണെന്നും റിംപിൾ പറഞ്ഞു. പല തവണ വീട്ടിൽ എത്തിയപ്പോഴും വീണയെ കാണാതെ വന്നതോടെ സഹോദരനു സംശയമായി. റിംപിളിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയോതടെയാണ് പൊലീസിൽ അറിയിച്ചത്. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് റിംപിൾ പറഞ്ഞെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.