വേർപിരിഞ്ഞ ശേഷം തിരികെ എത്തി; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിന് വിഷം നൽകി കൊന്നു

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിന് സ്ലോ പോയിസൺ നൽകി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. കമൽകാന്ത് എന്ന യുവാവാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്. ഭാര്യ കവിതയും കാമുകൻ ഹിതേഷും മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കമൽകാന്തിനെ കൊലപ്പെടുത്തുന്നത്.

കവിതയും കമൽകാന്തും പിരിഞ്ഞുജീവിക്കുകയായിരുന്നു. എന്നാൽ കുട്ടികളെക്കരുതി ഒരുമിച്ച് ജീവിക്കാമെന്ന ധാരണയോടെ വീണ്ടും കമൽകാന്തിനെ കവിത സമീപിച്ചു. കുട്ടികളെയോർത്ത് കമൽകാന്തും ഇത് സമ്മതിച്ചു. കവിതയുടെ തിരികെ വരവ് കഴിഞ്ഞ് അധികനാൾ ആകുന്നതിന് മുൻപ് കമൽകാന്തിന്റെ അമ്മ വയറുവേദന മൂലം മരിച്ചു.

ഏറെ വൈകാതെ അമ്മയുടെ അതേ അസ്വാസ്ഥ്യങ്ങൾ കമൽകാന്തും പ്രകടിപ്പിക്കാൻ തുടങ്ങി. ഇതേ തുടർന്ന് സെപ്തംബറിൽ ആശുപത്രിയിൽ അഡ്മിറ്റായി. രണ്ടാഴ്ചയോളെ ആശുപത്രിയിൽ തുടർന്നെങ്കിലും രോഗപുരോഗതിയുണ്ടായില്ല. സെപ്തംബർ 19ന് കമൽകാന്ത് മരണത്തിന് കീഴടങ്ങി. ഡോക്ടർ നടത്തിയ വിദഗ്ധ പരിശോധനയിൽ കമൽകാന്തിന്റെ ശരീരത്തിൽ ഉയർന്നതോതിൽ ആർസെനിക്ക് കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് വഴിയൊരുക്കിയത്. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവിത കുറ്റം സമ്മതിച്ചു. കമൽകാന്തിന്റെ ഭക്ഷണശീലമുൾപ്പടെ പൊലീസ് പരിശോധിച്ചിരുന്നു. കവിതയേയും ഹിതേഷിനും അറസ്റ്റ് ചെയ്തു. ഇരുവരും ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണ്. കമൽകാന്തിന്റെ സ്വത്ത് കൈക്കലാക്കാനായിരുന്നു കൊലപതാകം.