
അന്യജാതിക്കാരനെ പ്രണയിച്ചതിൽ പക പൂണ്ട് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് ദുരഭിമാനക്കൊല നടന്നത്. മകളെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ആശുപത്രിയിലാക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിവാൽപേരി സ്വദേശിയായ അറുമുഖ കനിയുടെയും പിച്ചൈയുടെയും മകളായ അരുണയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏകമകളായിരുന്നു 19കാരിയായ അരുണ. നഴ്സിങ് വിദ്യാർഥിനിയായിരുന്ന അരുണയ്ക്ക് നാടാർ സമുദായത്തിലെ യുവാവുമായി പ്രണയമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൂരകൃത്യം.
മകളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം സ്വസമുദായത്തിലെ യുവാവുമായി അറുമുഖ കനി വിവാഹം ഉറപ്പിച്ചു. ഇക്കാര്യമറിഞ്ഞ അരുണ ശക്തമായി എതിർക്കുകയും വീട്ടുകാരുമായി എത്തിയ യുവാവിനോട് പ്രണയകാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതിൽ കുപിതയായി അറുമുഖ കനി മകളുടെ കഴുത്ത് പിടിച്ച് ഞെരിക്കുകയായിരുന്നു. അരുണ മരിച്ചുവെന്ന് മനസിലായതോടെ ഹെയർഡൈ കഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. അയൽവാസികളാണ് അവശനിലയിൽ കിടന്ന അറുമുഖ കനിയെ ആശുപത്രിയിലാക്കിയത്.
Honor killing in TN