അബദ്ധത്തിൽ വെടിപൊട്ടി; ഒരാൾക്ക് ഗുരുതര പരുക്ക്; പൊലീസുകാരന് സസ്പെൻഷൻ

പൊലീസുകാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മൊബൈൽ ഷോപ്പിൽ ജോലിചെയ്യുന്നയാൾക്ക് പരുക്കേറ്റു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. വെടിയേറ്റയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കടയിലുണ്ടായിരുന്ന സിസിടിവിയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കടയിലുള്ള ഒരാളുമായി പൊലീസുകാരൻ സംസാരിക്കുന്നതും തോക്കെടുത്ത് മേശപ്പുറത്ത് വയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. തോക്കിന്റെ പ്രവർത്തന രീതി വിശദീകരിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്. സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴിയടക്കം രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തക്കതായ നടപടി സ്വീകരിക്കുമെന്ന് അമൃത്സർ എ.സി.പി വ്യക്തമാക്കി. പൊലീസുകാരന് സസ്പെൻഷൻ നൽകിയെന്നാണ് വിവരം.

ഒക്റ്റോബർ അഞ്ചിന് സമാന സംഭവം ജമ്മുകശ്മീരിലും ഉണ്ടായി. പൊലീസുകാരന്റെ തോക്കിൽ നിന്ന് അബദ്ധത്തില്‍ വെടിയേറ്റയാൾ മരിച്ചിരുന്നു. പൊലീസുകാരൻ പിന്നീട് അറസ്റ്റിലായി.