ഒറ്റയടിക്കു 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്; ജി.എസ്.എല്‍.വി വാണിജ്യ വിക്ഷേപണത്തിന്

ഒറ്റയടിക്കു 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി ISRO. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബ്രിട്ടണിലെ വണ്‍വെബ് കമ്പനിയുടെ ഉപഗ്രഹങ്ങളാണ് വിക്ഷേപണത്തിനൊരുങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക്–3 റോക്കറ്റാണ് ഇവയെ ഭ്രമണപഥങ്ങളിലെത്തിക്കുന്നത്. ജി.എസ്.എല്‍.വി. റോക്കറ്റുകള്‍ വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്‍റ‍ര്‍നെറ്റ് സേവനം ലഭ്യാമാകുന്ന വമ്പന്‍ പദ്ധതിയിലാണ് ഇസ്റോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂര്‍ത്തിയാകുമെന്നു വണ്‍വെബ് അറിയിച്ചു. ഉപഗ്രഹങ്ങള്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളില്‍ ചെന്നൈയിലെത്തിച്ചു. ഇവിടെ നിന്നു റോഡു മാര്‍ഗം ശ്രീഹരിക്കോട്ടയിലേക്കു കൊണ്ടുപോകും. എന്നാല്‍ വിക്ഷേപണ തിയ്യതി തീരുമാനിച്ചിട്ടില്ല. ഉപഗ്രങ്ങള്‍ റോക്കറ്റില്‍ സ്ഥാപിക്കുന്നതടക്കമുള്ള പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂറ്റന്‍ റോക്കറ്റായതിനാല്‍ തന്നെ ജിഎസ്എല്‍വി മാര്‍ക്ക്–ത്രി വിക്ഷേപണത്തിനു തയാറാക്കിയെടുക്കാന്‍ കൂടുതല്‍ സമയവും വേണം. ഇസ്റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യാ ലിമിറ്റഡാണു വിക്ഷേപണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇതുവരെ പി.എസ്.എല്‍.വി. റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങള്‍ മാത്രമേ ഇസ്റോ നടത്തിയിരുന്നൊള്ളു. 10 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന, ബാഹുബലിയെന്ന ഓമനപ്പേരിലറിയപ്പെടുന്ന  ജി.എസ്.എല്‍.വി. കൂടി ഉപയോഗപ്പെടുത്തുന്നതോടെ ഇസ്റോയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതല്‍ കരുത്തുലഭിക്കും