കുതിച്ചുയരാനൊരുങ്ങി എസ്എസ്എൽവി; പ്രഥമ ദൗത്യം നാളെ

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം നാളെ. ഇസ്റോറയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ എസ്.എസ്.എല്‍.വി ഭ്രമണപഥത്തില്‍ എത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നു രാവിലെ 9.18നാണു വിക്ഷേപണം.

ഭൂമധ്യ രേഖയില്‍ നിന്നു 350 കിലോമീറ്റര്‍ അകലത്തിലുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലേക്കു പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കാനായി  ഇസ്റോ വികസിപ്പിച്ച കുഞ്ഞന്‍ റോക്കറ്റാണു എസ്.എസ്.എല്‍.വി. മൈക്രോ സാറ്റ് ശ്രേണിയില്‍പെട്ട ഇ.ഒ.എസ്–02വും രാജ്യത്തെ 75 സര്‍ക്കാര്‍ സ്കൂളുകളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്നു വികസിപ്പിച്ച ആസാദി സാറ്റുമാണു പ്രഥമ ദൗത്യത്തില്‍ എസ്.എസ്.എല്‍.വി ആകാശത്തേക്ക് എത്തിക്കുന്നത്. ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിങ് രംഗത്തെ അത്യാധുനിക സംവിധാനങ്ങളടങ്ങിയതാണു ഇ.ഒ.എസ്. ടു. വനം,മണ്ണ്, ജലം തുടങ്ങിയവയുടെ പഠനത്തിനും ഗവേഷണത്തിനുമാണ് ഇ.ഒ.എസ്–ടു  ഉപയോഗപ്പെടുത്തുക. വിക്ഷേപണം തുടങ്ങി 13 മിനിറ്റും. 2 സെക്കന്റഡു പിന്നിടുമ്പോള്‍ ഇരു ഉപഗ്രഹങ്ങളും ഭ്രമണപഥം തൊടും.  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  75 സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ രൂപകല്‍പന ചെയ്തതാണ് ആസാദിസാറ്റ്. എട്ടുകിലോ തൂക്കവും ആറുമാസത്തെ കാലാവധിയുമുള്ള ഈ ഉപഗ്രഹത്തില്‍ ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകളും  ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഉള്ളത്. ഫോട്ടോയെടുക്കാനുള്ള സെല്‍ഫി ക്യാമറയും ഈ നാനോ ഉപഗ്രഹത്തിലുണ്ട്. മലപ്പറം മങ്കട ചേരിയം സര്‍ക്കാര്‍ ഹൈസ്കൂളിലെ എട്ട് മിടുക്കികളാണ് ആസാദിസാറ്റില്‍ കേരളത്തില്‍ നിന്നു കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്