‘ഭയപ്പെടുത്തേണ്ട’; നാഷനൽ ഹെറൾഡ് മുദ്രവച്ച ഇ ഡി നടപടി, പാർലമെന്റിൽ വാക്പോര്

നാഷനൽ ഹെറൾഡിന്റെ ആസ്ഥാനം മുദ്രവച്ച ഇ ഡി നടപടിയിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധവും വാക്പോരും. ഭയപ്പെടുത്താമെന്ന് കരുതേണ്ടന്നും ഭീഷണിക്ക് വഴങ്ങില്ല എന്നും രാഹുൽ ഗാന്ധി .  അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടില്ലന്നും തെറ്റുചെയ്താൽ നിയമപരമായ നടപടിയുണ്ടാകുമെന്നുമാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി. കോൺഗ്രസ് പ്രതിഷേധത്തിൽ ഇരുസഭകളും പലതവണ തടസപ്പെട്ടു

പാർലമെന്റിന്റെ ഇരു സഭകളും ആരംഭിച്ചത് തന്നെ ഹെറൾഡ് ഹൗസിലെ യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സീൽ ചെയ്ത ഇഡി നടപടിക്ക എതിരായ കോൺഗ്രസ് പ്രതിഷേധത്തോടെയായിരുന്നു. ലോക്സഭ നടപടികൾ പ്രതിഷേധത്തിനിടെ മുന്നോട്ട പോയില്ല. രാജ്യസഭ പലതവണ തടസപ്പെട്ടു.  അപ്രഖ്യാപിത ഏകാധിപത്യത്തിന്റെ തെളിവാണ് ഇ.ഡി നടപടിയെന്നും വിഷയം സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു. ഒന്നിനെയും  ഭയമില്ലെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും  രാഹുൽ ഗാന്ധി പ്രതികരിച്ചു

പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ഇ ഡി യങ് ഇന്ത്യ ഓഫീസിൽ പരിശോധന നടത്തി വിളിപ്പിക്കുന്നത് ശരിയാണോയെന്ന് മല്ലികാർജുൻ ഖാർഗെ സഭയിൽ ചോദിച്ചു. എന്നാൽ അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടില്ലന്നും  തെറ്റുചെയ്താൽ നിയമപരമായ നടപടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മറുപടി നൽകി. 

യങ് ഇന്ത്യ ഓഫീസിലെ പരിശോധന സമയത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് ഖാർഗെക്ക് നോട്ടീസ് നൽകിയിരുന്നു എന്നും തയ്യാറാകാത്തതിനാലാണ് സീൽ ചെയ്യേണ്ടിവന്നതെന്നാണ് ED വ്യത്തങ്ങൾ നൽകുന്ന വിവരം.