ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു; പലയിടത്തും ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി തുടരുന്നു. അസമിലെ പ്രളയത്തിൽ 6 പേർ കൂടി മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിൽ  അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ  കേദാർനാഥ് യാത്ര താൽക്കാലികമായി നിർത്തി വെച്ചു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അസമിലെ പ്രളയത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടേ 6 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 25 കടന്നു. കനത്ത മഴയിലും ഇടിമിന്നലിലും യുപിയിലെ ഗോണ്ടയിൽ രണ്ട് പേരും ലഖിം പൂർഖേരിയിൽ മൂന്ന് പേരുമാണ് മരിച്ചത്. മഴയും വെള്ളപൊക്കവും കാർഷിക മേഖലയിലുൾപ്പടെ കനത്ത നാശം വിതച്ചു.  ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നതിനാൽ  കേദാർനാഥ് യാത്ര അടിയന്തരമായി നിർത്തിവച്ചു.  അയ്യായിരം തീർഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.  ഡൽഹിയിൽ ഇന്നലെ രാത്രിയും ഇടിമിന്നലോടു കൂടിയ മഴയുണ്ടായി. ഇതോടെ കുറഞ്ഞ താപനില 17.2 ഡിഗ്രി വരെ എത്തി. 18 വർഷത്തിനിടെ മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.  ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ  ഓറഞ്ച് അലേർട്ടും ഡൽഹിയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.