മുഖ്യമന്ത്രിയുടെ സാമൂഹിക് വിവാഹ യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ സ്വന്തം സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പദ്ധതി പ്രകാരം, ഓരോ ദമ്പതികള്‍ക്കും 35000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. വധുവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 25000 രൂപ നിക്ഷേപിക്കുകയും 10000 രൂപയുടെ സമ്മാനങ്ങളുമാണ് നല്‍കുന്നത്.
ശനിയാഴ്ച തുണ്ഡ്‌ല ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നു സമൂഹ വിവാഹം നടത്തിയത്. നവദമ്പതികള്‍ സഹോദരിയും സഹോദരനുമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇവര്‍ക്കൊപ്പം മറ്റ് 51 ദമ്പതികളും വിവാഹിതരായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് തുണ്ട്ല ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസർ നരേഷ് കുമാർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സമൂഹ വിവാഹത്തില്‍ ഇതിന് മുന്‍പും പലരും വ്യാജ കല്യാണം നടത്തിയിട്ടുണ്ട്. 2018ല്‍ നടന്ന സമൂഹ വിവാഹത്തില്‍, മുന്‍പ് വിവാഹിതരായവര്‍ ആനുകൂല്യം ലഭിക്കാന്‍ വീണ്ടും വിവാഹം ചെയ്തിരുന്നു.