‘എന്റെ പേരിൽ പാർട്ടി വേണ്ട’; അച്ഛനും അമ്മയ്ക്കും എതിരെ കേസുമായി വിജയ്

തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളും തടയണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഉൾപ്പെടെ 11 പേർക്കെതിരെ തമിഴ് നടൻ വിജയ് ചെന്നൈ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, വിജയ് മക്കൾ ഇയക്കത്തിന്റെ എക്സിക്യൂട്ടീവുമാർ എന്നിവർക്കെതിരെയാണ് പരാതി.

സെപ്റ്റംബർ 27ന് കേസ് പരിഗണിക്കും. ഒൻപത് തമിഴ്‌നാട് ജില്ലകളിൽ ഒക്ടോബർ 6, 9 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കൾ മൻട്രം പ്രഖ്യാപിച്ചിരുന്നു. ഇതിനു വിജയ്‌യുടെ മാതാപിതാക്കള്‍ അനുവാദം നൽകി. പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം എസ്.എ.ചന്ദ്രശേഖർ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാർട്ടിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ആരാധകർ പാർട്ടിയിൽ ചേരരുതെന്നും വിജയ് പ്രതികരിച്ചു. തന്റെ പേരും ചിത്രവും ഫാൻ ക്ലബ്ബുകളെയും രാഷ്ട്രീയ അഭിലാഷങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ, അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.