മദ്യപിച്ചെന്ന് ആരോപണം; പൊലീസ് ഇരുചക്രവാഹനക്കാരനെ അടിച്ച് കൊന്നു; അറസ്റ്റ്

സേലത്ത് വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹന യാത്രക്കാരനെ പൊലീസുകാരന്‍ അടിച്ചുകൊലപ്പെടുത്തി. പാപ്പിനിക്കാംപെട്ടി ചെക്പോസ്റ്റില്‍  മുരുകേശന്‍ എന്ന നാല്‍പ്പത്തെട്ടുകാരനാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസുകാരും മുരുഗേശനും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കേറ്റം മുറുകിയതോടെ വാഹനപരിശോധനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സ്പെഷല്‍ എസ്ഐ ആറുമുഖം മുരുകേശനെ ലാത്തി കൊണ്ടടിച്ചു. നിലത്തുവീണ ശേഷവും പൊലീസുകാര്‍ മുരുഗേശനെ തല്ലി. ബോധരഹിതനായ മുരുഗേശനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ ഏതാപ്പൂര്‍ സ്റ്റേഷന്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന് എസ്ഐ ആറുമുഖത്തെ അറസ്റ്റ് ചെയ്തു.