‘മഹീന്ദ്ര താർ, ജാവ ബൈക്ക്..’; മയൂരിനെ തേടി സമ്മാനപ്പെരുമഴ; സല്യൂട്ടടിച്ച് ആനന്ദ് മഹീന്ദ്ര

മയൂർ ഷിൽഖേ എന്ന ധീരനെ തേടി ഇപ്പോൾ പ്രശംസകളുടേയും സമ്മാനങ്ങളുടെയും വരവാണ്. ഇന്നലെ റെയിൽവേ അധികൃതർ ഈ ചെറുപ്പക്കാരനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മാനങ്ങളുമായി ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായികളും രംഗത്തെത്തി. മയൂരിന് മഹീന്ദ്ര താർ സമ്മാനം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജാവ മോട്ടോർ സൈക്കിൾ തങ്ങളുടെ പുതിയ വാഹനം ഈ ധീരന് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട്​ ചെയ്യുന്നു.’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 50,000 രൂപ റെയിൽവേ മന്ത്രാലയവും അദ്ദേഹത്തിന് നൽകിയിരുന്നു.

മുംബൈയ്ക്കടുത്ത് വാൻഗണി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മയൂർ ഷെൽകെ സ്വജീവൻ മറന്നു നടത്തിയ അദ്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ ഷെയർ ചെയ്തപ്പോഴാണു ലോകം അക്കഥയറിഞ്ഞത്.

‘ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ നന്ദി പറഞ്ഞത്.’ മയൂർ പറയുന്നു.

മുംബൈയിലെ വാൻഗണി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ ‌സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാമായിരുന്നു.