25,000 കർഷകർ, 10,000 ട്രാക്ടർ; റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലും റാലി

കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കർഷകരുടെ സമരം പുതിയ ദിശയിലേക്ക് കടക്കുകയാണ്. ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ. ഇതിന് പിന്നാലെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്ക് പിന്നാലെ കർണാടകയിലും കൂറ്റൻ ട്രാക്ടർ റാലി നടത്തുമെന്ന് കർണാടകയിലെ കർഷക സംഘടന പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പതാക ഉയർത്തി കഴിഞ്ഞാൽ ബെംഗളൂരുവിൽ കർഷകർ റാലി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 25,000 കർഷകർ അണിനിരക്കുന്ന റാലിയിൽ 10,000 ട്രാക്ടറുൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. മൈസൂരു അടക്കമുള്ള ജില്ലകളിൽ നിന്നും കർഷകർ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ എത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. 

നേരത്തെ, വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിജ്ഞാൻ ഭവനിൽ 4 മണിക്കൂർ നീണ്ട ചർച്ച പതിവു പോലെ അലസിപ്പിരിയുന്നതിന്റെ വക്കിലെത്തിയപ്പോഴാണ്, നിയമങ്ങൾ മരവിപ്പിക്കുന്നതു സംബന്ധിച്ച ശുപാർശ കേന്ദ്രം മുന്നോട്ടുവച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി.

മൂന്നു നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ സമാന്തര കിസാൻ ട്രാക്ടർ പരേഡ് നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചു. ഡൽഹി–ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനാ നേതാക്കൾ ഇന്നലെ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ്, കേന്ദ്ര വാഗ്ദാനം തള്ളാൻ തീരുമാനിച്ചത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 147 കർഷകർ മരിച്ചുവെന്നും അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പറഞ്ഞ സംഘടനകൾ, നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നു വ്യക്തമാക്കി. ഇന്ന് വിജ്ഞാൻ ഭവനിൽ കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ സംഘടനാ നേതാക്കൾ ഇക്കാര്യം അറിയിക്കും.