മോഹൻ ഭാഗവതിനെതിരെ വധഭീഷണി; കർഷകസംഘടന നേതാവിനെതിരെ കേസ്

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെതിരെ വധഭീഷണി നടത്തിയ കർഷക സംഘത്തിലെ നേതാവിനെതിരെ പൊലീസ് കേസ്. മഹാരാഷ്ട്രയിലെ സംസ്ഥാന കിസാൻ മഹാസഭാ നേതാവ് അരുണ്‍ ബങ്കാറാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ബിജെപി ജില്ലാ പ്രസിഡന്റ് ആദിത്യ ബാബ്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അരുൺ ബങ്കാറിനെതിരെ കേസെടുത്തത്. 

കർഷകർക്കെതിരെ വെടിവയ്പ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയാണെങ്കിൽ ഉടൻ തന്നെ മോഹൻ ഭാഗവതിനെ കൊലപ്പെടുത്തുമെന്നായിരുന്നു അരുൺ ബങ്കാറിന്റെ ഭീഷണി. കർഷക നിയമങ്ങൾ പിന്‍വലിക്കാൻ ഒരുക്കമല്ലെങ്കിൽ കർഷകർ ആത്മഹത്യ ചെയ്യുമെന്നും അരുൺ ബങ്കാർ ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് ഡൽഹിക്ക് പോകുന്ന വഴിയിലായിരുന്നു ഭീഷണി. നാഗ്പൂരിലെ ആർഎസ്എസ് ഓഫീസിൽ ബോംബ് വെക്കുമെന്നും ഭിഷണയുണ്ടായിരുന്നു. 

സമാധാനപരമായ ചർച്ചയാണ് കർഷകരും കേന്ദ്രസർക്കാരും നടത്തുന്നതെന്ന് കേസ് നൽകിയ ആദിത്യ ബാബ്‌ല അറിയിച്ചു. മോഹൻ ഭഗവതിനെ പോലെയുള്ള നേതാവിനെതിരെ വധഭീഷണി മുഴക്കുന്ന കർഷക സംഘടന നേതാവാണ് സമാധന അന്തരീക്ഷം തകർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഘടനകൾക്കെതിരെ അന്വേഷണം നടത്തണമെന്നും ഇവർക്ക് എവിടെ നിന്നാണ് ബോംബുകളും മറ്റും ലഭിക്കുന്നതെന്ന കൃത്യമായ വിവരം മനസിലാക്കണമെന്നും ആദിത്യ ബാബ്‌ല പറഞ്ഞു.