കർഷകരെ കേൾക്കൂ; ഇല്ലെങ്കിൽ ചരക്കു വാഹനങ്ങൾ ഓടില്ല; മുന്നറിയിപ്പുമായി സംഘടന

ഡല്‍ഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്ത് ഒരൊറ്റ ചരക്കുവാഹനം പോലും ഓടില്ലെന്ന് സംഘടനയുടെ മുന്നറിയിപ്പ്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസംബര്‍ എട്ട് മുതല്‍ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പണിമുടക്ക് പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്നും എ.ഐ.എം.ടി.സി അറിയിച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. 

അതേസമയം, വിവാദ കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ.  നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് സംഘടനകൾ ആവർത്തിക്കും. ചർച്ച പരാജയപ്പെട്ടാൽ ഡൽഹിയുടെ എല്ലാം അതിർത്തികളും വളയും. ഇതിനിടെ, പ്രക്ഷോഭത്തിന് എത്തിയവരിൽ ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം മൂന്നായി. 

പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യ തലസ്ഥാനം പൂർണമായും സ്തംഭിച്ചു.  നിയമങ്ങളിലെ വിവാദ വ്യവസ്ഥകളോടുള്ള വിയോജിപ്പുകൾ അക്കമിട്ട് നിറുത്തുന്ന കരട് റിപ്പോർട്ട് കർഷക സംഘടനകൾ കേന്ദ്രത്തിന് സമർപ്പിച്ചു. നിയമങ്ങൾ പിൻവലിച്ചാൽ സമരം അവസാനിപ്പിക്കും. താങ്ങുവിലയുടെ കാര്യത്തിൽ രേഖാമൂലം  ഉറപ്പു നൽകിയത് കൊണ്ട് മാത്രം കാര്യമില്ല. 

പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ഇല്ലെങ്കിൽ ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ഹരിയാനയിലെ പ്രധാന സഖ്യകക്ഷിയായ ജെജെപി നിലപാട് കടുപ്പിച്ചു.ജെജെപി പിന്തുണ പിൻവലിച്ചാൽ ഖട്ടർ സർക്കാരിന്റെ നിലനിൽപ്പ് പരുങ്ങലിലാകും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഗുസ്തി നാരം കർത്താർ സിങ് പത്മശ്രീ, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ . ബാസ്ക്കറ്റ് ബോൾ താരം സജ്ജൻ സിങ്ങും, ഹോക്കി താരം രജ്ഭീർ കൗറുo അർജുന അവാർഡുകൾ  മടക്കി നൽകുമെന്ന് അറിയിച്ചു.