കുട്ടികളുണ്ടാകാൻ പ്രാർഥന; നിലത്ത് കിടന്ന് സ്ത്രീകൾ; മുകളിലൂടെ നടന്ന് പൂജാരി; വിഡിയോ

ചത്തിസ്ഗഢിലെ ധംതരി ജില്ലയിലെ ക്ഷേത്രത്തിൽ നടന്നുവരുന്ന വിചിത്രമായ ഒരു ചടങ്ങ് ഇന്ന് ദേശീയ ശ്രദ്ധ നേടുകയാണ്. റായ്പൂരിൽ നിന്നും 90 കി.മീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.

ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ  മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇത്തവണയും ഒട്ടേറെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. ഇത്തരത്തിൽ ചടങ്ങ് പൂർത്തിയാക്കിയാൽ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം. 

ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്. അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ ചെയർപേഴ്സൺ കിർണമയി നായിക് വ്യക്തമാക്കുന്നു. എന്നാൽ വിശ്വാസ വികാരങ്ങളെ  വ്രണപ്പെടുത്താത്ത സ്ത്രീകളെ ബോധവൽക്കരിക്കാനാണ് അധികൃതരുടെ നീക്കം.