അഴിമതിയുടെ യുഗം ഇന്ത്യ ഉപേക്ഷിച്ചു; ആനുകൂല്യം നേരിട്ട് പാവങ്ങൾക്ക്; മോദി

അഴിമതിയുടെ യുഗം രാജ്യം ഉപേക്ഷിച്ചുവെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന്, തന്റെ സർക്കാരിന്റെ അഴിമതിവിരുദ്ധ നടപടികളെ പുകഴ്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജിലൻസ് ആൻഡ് ആന്റി–കറപ്ഷന്റെ ദേശീയ സമ്മേളനം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിലെ സുതാര്യത തടസ്സപ്പെടുത്തുന്നതിനാൽ അഴിമതി ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നു മോദി ചൂണ്ടിക്കാട്ടി.

‘ഏതാനും വർഷങ്ങളായി അഴിമതിയോടു സഹിഷ്ണുത പുലർത്താത്ത സമീപനവുമായാണ് ഇന്ത്യ മുന്നേറുന്നത്. 2014 മുതൽ ഇന്നുവരെ ഭരണനിർവഹണ സംവിധാനം, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടായിട്ടുണ്ട്.

ഡിബിടി (ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ) വഴി 100 ശതമാനം ആനുകൂല്യവും പാവങ്ങളിൽ എത്തിച്ചേരുന്നു. ഡിബിടി മാത്രമെടുത്താൽ 1,70,000 രൂപ തെറ്റായ കൈകളിലേക്ക് പോകുന്നതു ലാഭിക്കാനായി. അഴിമതികളുടെ ആ കാലഘട്ടം രാജ്യം ഉപേക്ഷിച്ചുവെന്ന് ഇന്ന് അഭിമാനത്തോടെ പറയാം’– മോദി വിശദീകരിച്ചു.