മരിച്ചെന്നു കരുതി ഫ്രീസറിൽ; ആത്മാവ് ശരീരം വിടുന്നതെന്ന് ബന്ധുക്കൾ; ഒടുവിൽ രക്ഷ

മരിച്ചെന്ന് കരുതി ഒരു രാത്രി മുഴുവനും ഫ്രീസറില്‍ സൂക്ഷിച്ച 74കാരന് അത്ഭുതരക്ഷ.  രാവിലെ ജീവിതത്തിലേക്ക് മടങ്ങി. തമിഴ്‌നാട്ടിലെ സേലത്താണ് വിചിത്രസംഭവം. ബാലസുബ്രഹ്മണ്യ കുമാര്‍ എന്ന 74 കാരനെയാണ് 20 മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിച്ചത്. ശവസംസ്കാരച്ചടങ്ങുകൾക്കുള്ള അവസാന തയ്യാറെടുപ്പുകളിലായിരുന്നു ബന്ധുക്കൾ. നിരവധി പേർ അന്ത്യാജ്ഞലി അർപ്പിക്കുകയും ചെയ്തു. 

ഫ്രീസറിൽ നിന്ന് ശരീരം മാറ്റുന്നതിനിടെ കൈകൾ അനങ്ങുന്നതായും ശ്വാസം എടുക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ആത്മാവ് ശരീരം വിട്ട്പോകുന്നതാണെന്നായിരുന്നു വിചിത്ര മറുപടി. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ ഡോക്ടർമാരെത്തി പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റി.

സഹോദരനൊപ്പമാണ് ബാലസുബ്രഹ്മണ്യ കുമാര്‍ ജീവിച്ചിരുന്നത്. ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിന് ബന്ധുക്കൾക്കെതിരെ കേസ് എടുത്തു.