മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടകൊല; മരത്തിൽ കെട്ടി മർദനം; ക്രൂരം

കടപ്പാട്: എൽഡിടിവി

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആക്രമികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി. 

വാസിദ് എന്നയാളെയാണ് മരത്തിൽ കെട്ടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൈകൾ മരത്തിൽ കെട്ടിയിട്ടാണ് ഒരു കൂട്ടം ആൾക്കാർ ഇയാളെ മർദിച്ചത്. ഇവരുടെ ഒച്ചത്തിലുള്ള ചിരിയും സംസാരവും വിഡിയോയിൽ വ്യക്തമാണ്. വാസിദ് രക്ഷയ്ക്കായി അഭ്യർഥിക്കുന്നുണ്ട്. ഇത് വകവെക്കാതെ പലരും ഇയാളുടെ ഫോട്ടോയും വിഡിയോയും പകർത്താനുള്ള ശ്രമത്തിലായിരുന്നു.

സ്ഥലത്തെ സർക്കാർ ഓഫീസിൽ നിന്ന് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വാസിദിനെ പിടികൂടിയത്. ഇവർ തന്നെയാണ് ഇയാളെ മരത്തിൽകെട്ടിയിട്ടത്. നാട്ടുകാരും കൂടി ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് അറിയിക്കുന്നത്.