അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ ഇറക്കിയ രണ്ട് ഉത്തരവുകൾ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ സര്‍ക്കാര്‍ ഇറക്കിയ രണ്ട് ഉത്തരവ് കശ്മീരില്‍ ആശങ്ക ഉയര്‍ത്തുന്നു. അടുത്ത രണ്ട് മാസത്തേക്ക് എല്‍.പി.ജി സിലന്‍ഡറുകള്‍ സ്റ്റോക്ക് ചെയ്യാന്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് ഒരു ഉത്തരവ്. കാര്‍ഗിലിനടത്തുള്ള ഗന്തര്‍ബാലില്‍ കേന്ദ്ര സേനയ്ക്ക് താമസിക്കാന്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നതാണ് രണ്ടാമത്തെ ഉത്തരവ്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായി ഈ ഉത്തരവുകള്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. 

ഈ മാസം 27നാണ് അടുത്ത രണ്ട് മാസത്തേക്കുള്ള എല്‍.പി.ജി സിലിന്‍ഡറുകള്‍ ശേഖരിച്ച് വയ്ക്കാന്‍ കശ്മീരിലെ ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കിയത്. ഈ മാസം 23ന് ചേര്‍ന്ന യോഗത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി മുര്‍മുവിന്റെ ഉപദേശകനാണ് ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയത്. മണ്ണിടിച്ചല്‍ മൂലം ദേശീയപാതകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ സിലിണ്ടര്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ടന്നാണ് കാരണമായി ഉത്തരവില്‍ പറയുന്നത്. ശൈത്യകാലത്തിന് മുമ്പായി ഇത്തരം ഉത്തരവ് ഇറക്കാറുണ്ട്. മണ്ണിടിച്ചലുകള്‍ സാധാരണമല്ലാത്ത വേനല്‍ കാലത്തത് ഉത്തരവിറക്കിയതിലാണ് അസ്വാഭാവികത സംശയിക്കുന്നത്. കാര്‍ഗിലിനടുത്തുള്ള ഗന്തര്‍ബാലില്‍ കേന്ദ്ര അര്‍ധന സൈനിക വിഭാഗത്തെ താമസിപ്പിക്കാന്‍ പതിനാറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ജില്ലാ പൊലീസ് സുപ്രണ്ടാണ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമര്‍നാഥ് യാത്ര ആരംഭിക്കാനായതിനാല്‍ താമസ സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്ന കാരണമാണ് ഈ ഉത്തരവില്‍ പറയുന്നത്. രണ്ട് ഉത്തരവുകളും എന്തോ വലുത് നടക്കാനുണ്ടെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക് സമ്മാനിക്കുന്നത്. ലഡാക്കിലെ അതിര്‍ത്തിയില്‍ സൈനിക നടപടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്ന ഊഹാപോഹം സജീവമാണ്്്. ബാലാക്കോട്ട് വ്യോമാക്രമണത്തിനും കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി എടുത്ത് കളയുന്നതിനും മുന്നോടിയായി ഇത്തരം ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉത്തരവുകള്‍ കശ്മീരിലെ ജനങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണെന്നും, സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.