ഗർഭിണിയെയും വിടാതെ അക്രമികൾ; അടിവയറ്റിൽ ആഞ്ഞു ചവിട്ടി; കുഞ്ഞിന് അത്ഭുത രക്ഷ

അക്രമിസംഘത്തിന്‍റെ കൈയ്യിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മുസ്തഫാബാദ് സ്വദേശി ഷബാനയ്ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.  പൂർണ ഗർഭിണിയായിരുന്ന ഷബാനയെ മർദിച്ചവശയാക്കിയ ശേഷം വീടും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. ഇന്നലെ കുഞ്ഞിന് ജന്മം നൽകിയ ഷബാന കൈക്കുഞ്ഞിനെയും കൊണ്ട് ഇനിയെങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ്. 

ഇവന് പേരിട്ടിട്ടില്ല, ദൈവത്തിൻ്റെ കുഞ്ഞെന്ന് വിളിക്കാനാണ് ഉമ്മ ഷബാനയ്ക്കിഷ്ടം. കമ്പിവടിയും പൊട്രോൾ ബോംബുമായി അക്രമിസംഘം വീട്ടിലേക്ക് ഇരച്ചുകയറിയപ്പോൾ എട്ട് വയസുകാരൻ അലിയെ നേഞ്ചോടു ചേർത്ത് ഷബാന അവരോട് കെഞ്ചി. ഒൻപത് മാസം ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ല. മർദിച്ചു, വലിച്ച് പുറത്തിട്ടു, വീടിന് തീവച്ചു. 

മുസ്തഫാബാദിലെ ഓരോ കുടുംബത്തിനും പങ്കുവയ്ക്കാനുള്ളത് സമാനമായ അനുഭവമാണ്. അക്രമം നടക്കുമ്പോൾ പൊലീസ് കൈയ്യും കെട്ടി നോക്കി നിന്നു, ചിലർ അവർക്കൊപ്പം കൂടി മർദിച്ചു.  അൽ - ഹിന്ദ് ആശുപത്രിയുടെ മുകളിലത്തെ നിലയിൽ അഭയാർഥികളായി കഴിയുന്ന ഇവർക്ക് നാളെ എന്താകുമെന്നറിയില്ല. ഇതുപോലെ വീടും ജീവനോപാധിയും നഷ്ടപ്പെട്ട ആയിരങ്ങളാണ് ജീവിതം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്നത്.