ജാഥയായി ബിജെപി പ്രവർത്തകർ എത്തി; ഓടിച്ചിട്ട് തല്ലി വനിതാ കലക്ടർ; വിഡിയോ

‘മുദ്രാവാക്യം വിളിച്ച് കയ്യിൽ പതാക ഏന്തി വരുന്ന പ്രവർത്തകർ. ഒരു യുവതി മുന്നോട്ട് ചെന്ന് അവരെ ഓടിച്ചിട്ട് അടിക്കുന്നു. ഒരാളെ കയ്യോടെ പിടിച്ച് പൊലീസിനെ ഏൽപ്പിക്കുന്നു. മറ്റൊരാളെ പിടിച്ചുവലിക്കുന്നു. കയ്യിൽ പതാകയുമായി വന്ന ഒരാളുടെ കയ്യിൽ നിന്നും പതാക പിടിച്ചുവാങ്ങിയ ശേഷം മുഖത്ത് ആഞ്ഞടിക്കുന്നു. ഇതോടെ മറ്റ് പ്രതിഷേധക്കാർ യുവതിക്ക് ചുറ്റും കൂടി. ആകെ ബഹളം. ഇതിനിടയിൽ ഒരാൾ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചു..’ വിഡിയോയിലെ ദൃശ്യങ്ങളെ വാക്കുകളിൽ ഇങ്ങനെ വിശദീകരിക്കാം.  മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ സബ് കലക്ടറായ പ്രിയ വർമയാണ് ഇൗ യുവതി എന്നതാണ് ശ്രദ്ധേയം.

ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെയാണ് കലക്ടർ ഓടിച്ചിട്ട് തല്ലിയത്. കലക്ടർ തല്ലി തുടങ്ങിയതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്‌ഗഡിൽ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടർ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്.

ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി ഒട്ടേറെ പേർ രംഗത്തെത്തി. ‘കലക്ടർ മാഡം, നിങ്ങൾ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂർണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങൾക്ക് നൽകിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്ററിൽ കുറിച്ചത്. എന്നാൽ കമൽ നാഥ് സർക്കാർ ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.