എട്ടുനഗരം; മുപ്പതിലേറെ സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യം മോഡൽ തെളിവ് നശിപ്പിക്കൽ; അറസ്റ്റ്

ചായയിൽ മയക്കുമരുന്ന് കലർത്തിയ ശേഷം ബലാത്സംഗം ചെയ്ത് പണം തട്ടിയിരുന്ന യുവാവ് അറസ്റ്റിൽ. ഭോപ്പാലിൽ നിന്ന് കവർച്ച നടത്തി മടങ്ങുന്നതിനിടെയാണ് ജലന്ധർ സ്വദേശി സിമ്രാൻ സിങ് പൊലീസിന്റെ പിടിയിലായത്. എട്ടുനഗരങ്ങളിലായി മുപ്പതിലേറെ സ്ത്രീകളെ ഇയാൾ പീഡനത്തിനും കവർച്ചയ്ക്കും ഇരയാക്കിയതായി പൊലീസ് പറയുന്നു. 

ദൃശ്യം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ കവർച്ച നടത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കവർച്ചയ്ക്കിരയായവരുടെ മൊബൈൽ ഫോണുകൾ ഏതെങ്കിലും ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും സിമ്രാൻ സമ്മതിച്ചിട്ടുണ്ട്.

സൗഹൃദം നടിച്ച് അടുത്ത് കൂടിയ ശേഷം ചായയിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പണവുമായി ഹോട്ടലിലേക്ക് എത്താൻ സിമ്രാൻ ആവശ്യപ്പെടും. ബോധം മറഞ്ഞാൽ ബലാത്സംഗത്തിന് വിധേയരാക്കും. സ്ത്രീകൾ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും വിസയ്ക്കായി കൊണ്ടുവന്ന പണവും കവർന്ന ശേഷം കടന്നുകളയുകയായിരുന്നു സിമ്രാന്റെ രീതിയെന്നും പൊലീസ് പറയുന്നു. 

സ്ത്രീകൾക്ക് പുറമേ പുരുഷൻമാരെയും ഇയാൾ കവർച്ചയ്ക്കിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് കടന്ന് സുഖമായി ജീവിക്കുന്നതിനായാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. 15 ലക്ഷത്തിലേറെ രൂപയാണ് സിമ്രാൻ പലരിൽ നിന്നായി കവർന്നത്.