ജയിലിലെത്തിയത് 30000 രാഖികള്‍; സഞ്ജീവ് ഭട്ടിനായി ഒന്നിച്ച് 'സഹോദരിമാര്‍'

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ തേടിയെത്തിയത് മുപ്പതിനായിരം രാഖികള്‍. രക്ഷാബന്ധന്‍ ആഘോഷത്തിന് മുന്നോടിയായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജയിലിലേക്ക് രാഖികള്‍ എത്തിയത്. കഠ്‍വ കേസിലെ അഭിഭാഷകയായ ദീപിക രജാവതാണ് വണ്‍ രാഖി ഫോര്‍ സഞ്‍ജീവ് ഭട്ട് എന്ന ക്യാംപയില്‍ ആരംഭിച്ചത്. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും ആയിരക്കണക്കിന് രാഖികളെത്തി. 

1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്‌തെന്നാരോപിച്ചു 2011ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതോടെയാണു സഞ്ജീവിനെതിരായ നടപടികള്‍ തുടങ്ങിയത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അടക്കം ആരോപിക്കുന്നു. അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണത്തില്‍ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു.