ദുരിതമൊഴിയാതെ കർണാടകയും മഹാരാഷ്ട്രയും; രക്ഷാപ്രവർത്തനം തുടരുന്നു

പ്രളയം ബാധിച്ച കർണാടക-മഹാരാഷ്ട്ര അതിർത്തി മേഖലകളിൽ ദുരിതമൊഴിയുന്നില്ല. കർണാടകത്തിൽ ഇതുവരെ 40 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ചുലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി. 1168 ദുരിതാശ്വാസ ക്യാംപുകളിലായി മൂന്നു ലക്ഷത്തി ഇരുപത്തി എട്ടായിരം പേരാണ് കഴിയുന്നത്. 17 ജില്ലകളിലെ 80 താലുക്കുകളിലായി 2028 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. നാലര ലക്ഷത്തോളം ഹെക്ടർ കൃഷി നശിച്ചെന്നാണ് പ്രാഥമിക വിവരം. മുപ്പതിനായിരത്തിലധികം വീടുകൾ തകർന്നു. 

മഹാരാഷ്ട്രയിലെ സാംഗ്ലീ, കോഹ്ലാപ്പുർ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 30 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഞ്ചുലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. രണ്ടുമേഖലകളിലെയും ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടുലക്ഷം പേർ കഴിയുന്നുണ്ടെന്നാണ് വിവരം. മൂന്നുദിവസമായി മഴ കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ ക്യാംപുകൾ വിട്ട് വീടുകളിലേക്ക് മടങ്ങുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി എത്തിയ സേനാ യൂണിറ്റുകളും മടങ്ങിതുടങ്ങി. എന്നാൽ  വനമേഖലകളിൽ കുടുങ്ങിയ ആദിവാസികൾ ഉൾപ്പടെ ഉള്ളവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.