ഇനി ജ്വലിക്കുന്ന ഓര്‍മ; ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്കരിച്ചു

ഷീല ദീക്ഷിത് ഇനി ജ്വലിക്കുന്ന ഓര്‍മ. യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയര്‍ പങ്കെടുത്തു.  

കനത്ത മഴയെ വകവയ്ക്കാതെ ആയിരക്കണക്കിന് പേര്‍ പ്രിയനേതാവിന് അന്ത്യമൊഴിയേകാനെത്തി. രണ്ട് മണിക്കൂര്‍ നീണ്ട് പൊതുദര്‍ശനത്തിന് ശേഷം എഐസിസി ആസ്ഥാനത്ത് നിന്ന് വിലാപയാത്രയായാണ് മൃതദേഹം നിധംബോധ്ഘട്ടിലെത്തിച്ചത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ, എ.കെ.ആന്റണി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. സംസ്ഥാനത്തസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ഇ.ചന്ദ്രശേഖരനുമെത്തി. മലയാളികള്‍ക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയ ഷീലാ ദീദിയെ കുറിച്ചുള്ള ഓര്‍മകള്‍ ഡല്‍ഹി മലയാളികളും പങ്കുവച്ചു. 

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അഡ്വാനി, സുഷമ സ്വരാജ്, നാഷ്ണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല തുടങ്ങിയവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികില്‍സയിലായിരുന്നെങ്കിലും അവസാനനിമിഷം വരെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.