അച്ഛനും അമ്മയും വഴക്ക്; മരിക്കണമെന്ന് മകന്‍; അന്വേഷണത്തിന് രാഷ്ട്രപതി

പ്രതീകാത്മക ചിത്രം. കടപ്പാട്– ഇന്റർനെറ്റ്

അച്ഛന്റെയും അമ്മയുടെയും വഴക്ക് കാരണം ജീവിതം മടുത്തു. മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി പതിനഞ്ചുവയസുകാരൻ രാഷ്ട്രപതിക്ക് കത്ത് അയച്ചു. ബിഹാർ സ്വദേശിയായ കൗമാരക്കാരനാണ് വിചിത്ര ആവശ്യവുമായി കത്ത് അയച്ചത്. കത്ത് ലഭിച്ച ഉടൻ തന്നെ രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും അന്വേഷണത്തിന് ഉത്തരവിട്ടു. 

അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് കാരണം മനസമാധാനമായിട്ട് പഠിക്കാൻ പോലും സാധിക്കുന്നില്ലെന്ന് കുട്ടി പറയുന്നു. അച്ഛൻ ക്യാൻസർ ബാധിതനാണെന്ന പരിഗണനപോലുമില്ലാതെയാണ് അമ്മ വഴക്കുണ്ടാക്കുന്നത്. അച്ഛനെ സമൂഹത്തിന് തന്നെ ഭാരമായ ഒരാളെന്ന രീതിയിലാണ് അമ്മ പരിഗണിക്കുന്നത്. ഇങ്ങനെ വഴക്കുണ്ടാക്കുന്നതിനെതിരെ മുത്തശ്ശനും അമ്മാവനുമെല്ലാം അമ്മയെ വഴക്കുപറഞ്ഞിട്ടും ഫലമില്ല. 

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും പരസ്പരം പൊലീസ് പരാതി നൽകിയിട്ടുമുണ്ടെന്ന് കത്തിൽ പറയുന്നു. കുട്ടിയുടെ അച്ഛൻ സംസ്ഥാന ഗ്രാമീണ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. അമ്മ പാട്നയിലുള്ള ബാങ്കിൽ അസിസ്റ്റന്റ് മാനേജറാണ്. ഇവരുടെ വഴക്കിൽ മനംമടുത്തിട്ടാണ് ഇത്തരമൊരു കത്തെന്ന് വ്യക്തമാക്കുന്നുണ്ട്.