കടത്തിൽ മുങ്ങി അനിൽ അംബാനി; കടം 90,000 കോടി; മാർച്ചിൽ നഷ്ടം 7767 കോടി

നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് തകർന്നടിയുകയാണ്  അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായിരുന്ന ആർകോമിന്റെ ഭൂരിഭാഗം സര്‍വീസുകളും നിർത്തിയിട്ടും ഇപ്പോഴും ഭീമൻ നഷ്ടം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനിയുടെ നഷ്ടം 7767 കോടി രൂപയിലെത്തി. 50,000 കോടി രൂപയാണ് വിവിധ ബാങ്കുകൾക്കായി അനില്‍ അംബാനി നൽകാനുളളത്. എന്നാൽ 50,000 കോടി രൂപയല്ല 90,000 കോടി രൂപയുടെ കടമുണ്ടെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 

പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള കമ്പനി നൽകാനുള്ള കോടികളുടെ കണക്കുകൾ ആർകോം ഓഹരികൾക്കും വൻ തിരിച്ചടിയായി. രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളും ടെലികോം മന്ത്രാലയവും മൊബൈൽ ഫോൺ കമ്പനികളും ടെലികോം ടവർ കമ്പനികളും കോടികളുടെ കടം തിരിച്ചുപിടിക്കാൻ ആർബിഎസ്എ അഡ്വൈസേഴ്സ് എൽഎൽപിയോടു ആവശ്യപ്പെട്ടിരുന്നു.