പ്രതിസന്ധി പരിഹരിച്ചില്ല; ജെറ്റ് എയർവേയ്സ് സർവീസ് നിർത്തി

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്‌സ്‌ സർവീസുകൾ പൂർണമായി നിർത്തി. പ്രതിസന്ധി പരിഹരിക്കാൻ പണം ലഭ്യമാകാത്തതിനെ തുടർന്നാണ് നടപടി. തൊഴിൽ നഷ്‌ടമായ ജീവനക്കാരുമായി മാനേജ്മെന്റ് ഇന്ന് ചർച്ച നടത്തിയേക്കും. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടന  ആവശ്യപെട്ടു. 

ഇരുപത്തിയാറു വർഷമായി തുടർന്ന വ്യോമയാത്ര ഒടുവിൽ ജെറ്റ് എയർവെയ്‌സ് അവസാനിപ്പിച്ചു. അഞ്ച് വിമാനങ്ങൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നതെങ്കിലും, ഇന്നലെ രാത്രിയിലെ മുംബൈ - അമൃത്സർ സർവീസോടെ അതും നിർത്തി. 

400കോടിയുടെ അടിയന്തര സഹായമാണ്  ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നൽകാൻ ബാങ്കുകളുടെ കൺസോഷ്യം തയ്യാറായില്ല. ഇതാണ് കമ്പനിക്ക് തിരിച്ചടിയായത്. നിലവിലെ  സാമ്പത്തിക സ്ഥിതിയിൽ അധിക ഫണ്ട് ലഭിക്കാതെ വിമാന സർവീസുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും, അതിനാൽ സർവീസുകൾ നിർത്തിവെക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. എല്ലാ ആഭ്യന്തര-രാജ്യാന്തര സർവീസുകളും റദ്ധാക്കി. ഇതോടെ, മാസങ്ങളായി ശമ്പളം മുടങ്ങിയ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലാകുന്നത്.  

ഇവരുമായി ചർച്ച നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടന  ആവശ്യപെട്ടു. കമ്പനി സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ എന്നിവർ ബോർഡ്അംഗത്വം അടുത്തിടെ രാജിവച്ചിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയർവേയ്‌സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്മെന്റിന്റെ പ്രവർത്തന പരാജയവുമാണ് ജെറ്റിനെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. 100കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.