അമൃത്സർ ദുരന്തത്തിലെ ലോക്കോ പൈലറ്റ് ആത്മഹത്യ ചെയ്തോ? സത്യം ഇതാണ്

ദസറ ആഘോഷങ്ങൾക്കിടെ രാജ്യത്തെ നടുക്കിയ ദുരന്തമാണ് അമൃത്സറിലെ ട്രെയിൻ അപകടം. പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് റെയിൽവേ ട്രാക്കിലുണ്ടായിരുന്ന ആളുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൽ നാട്ടുകാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് റെയില്‍വേ പറയുന്നത്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ ട്രെയിന്‌ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റ് ആത്മഹത്യ ചെയ്തതായി പരക്കുന്നത്. 

ആത്മഹത്യ കുറിപ്പും, ഒരാൾ തൂങ്ങിനില്‍ക്കുന്ന ചിത്രവുമാണ് പ്രചരിക്കുന്നത്. ഇത് പ്രദേശിക മാധ്യമങ്ങളിലും വാര്‍ത്തയായി. എന്നാല്‍ ഇത് സത്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഈ മരണത്തിന് ട്രെയിന്‍ ദുരന്തവുമായി ബന്ധമി‌ന്ന് ചഢീവിന്‍റ് പോലീസ് സ്റ്റേഷന്‍ എസ്ഐ വ്യക്തമാക്കി. ഈ മരണം നടന്നത് ത്രാണ്‍ എന്ന സ്ഥലത്താണെന്നും മരിച്ച വ്യക്തി കഴിഞ്ഞ നാലുമാസമായി വിഷാദരോഗിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.  പരംജിത്ത് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാൾക്ക് റെയില്‍വേയുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.

അതേ സമയം അന്ന് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റ് സംഭവത്തില്‍ തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചിരുന്നതായി ലോക്കോപൈലറ്റ് വ്യക്തമാക്കി. ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെയിൽ ട്രാക്കിന് സമീപം രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. വൈകീട്ട് 7 മണിക്ക് പഠാന്‍കോട്ടില്‍ നിന്ന് അമൃത്‍സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. ടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിനിന്‍റെ വരവറിഞ്ഞില്ല. അപകടത്തിന് ശേഷം ട്രെയിൻ സർവ്വീസ് നിർത്തിവച്ചതായും ലോക്കോപൈലറ്റ് പറഞ്ഞു.