തമിഴ്നാട്ടിലെ വെല്ലൂരില്‍ അടച്ചുപൂട്ടിയ രാസവസ്തു നിര്‍മാണ ഫാക്ടറിയില്‍നിന്നു നീക്കം ചെയ്യാത്ത ക്രോമിയം ജനജീവിതം ദുരിതത്തിലാക്കുന്നു. വെള്ളത്തിലൂടെയും വായുവിലൂടെയും പരക്കുന്ന ക്രോമിയം പ്രദേശവാസികളുടെ പ്രത്യുല്‍പാദനശേഷിയെവരെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്താണ് രോഗമെന്നുപോലും അറിയാതെ ഇരുപതിലധികം പേരാണ് ഫാക്ടറിയുടെ സമീപ ഗ്രാമങ്ങളില്‍ മരിച്ചത്.
അടച്ചുപൂട്ടി കാല്‍ നൂറ്റാണ്ടായിട്ടും വെല്ലൂര്‍ റാണിപേട്ടിലെ ക്രോമേറ്റ്സ് ആന്‍റ് കെമിക്കല്‍ ലിമിറ്റഡ് എന്ന രാസവസ്തു നിര്‍മാണ ഫാക്ടറി ജനങ്ങളെ വേട്ടയാടുകയാണ്. രണ്ടര ലക്ഷത്തിലധികം ടണ്‍ ക്രോമിയമാണ് നീക്കം ചെയ്യാതെ ഉപേക്ഷിച്ചിരിക്കുന്നത്. ഫാക്ടറിയിലെ ഉപോല്‍പ്പന്നമായ ഈ രാസവസ്തു കാലങ്ങളായി മഴയും വെയിലും കൊണ്ട് കിലോമീറ്ററുകളോളം വ്യാപിച്ചു. ഭൂമിക്കടിയിലേക്കിങ്ങി. രാസവസ്തു കലര്‍ന്ന വെള്ളമാണ് നാട്ടുകാര്‍ ഏറെക്കാലം കുടിച്ചത്. ഇപ്പോള്‍ കുഴിച്ചെടുക്കുന്ന വെള്ളത്തിന് മഞ്ഞനിറമാണ്. വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ച ക്രോമിയം കാരണം ആയിരക്കണക്കിനാളുകള്‍ പല രോഗങ്ങള്‍ക്കും കീഴ്പെട്ടു. സമീപത്തുള്ള കായലുകളെല്ലാം മലിനമായി.
പ്രദേശത്തെ പല ദമ്പതികള്‍ക്കും കുട്ടികളുണ്ടാവാത്തതിന് കാരണം ക്രോമിയമാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ജനിച്ച കുട്ടികള്‍ക്കാണേല്‍ മാറാ രോഗങ്ങളും.
ഇനിയിപ്പോള്‍ ക്രോമിയം നീക്കം ചെയ്യണമെങ്കില്‍ നൂറുകോടിയിലധികം രൂപ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.