തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് തുറന്നു കാട്ടുകയും തെലുഗു ഫിലിം ഓഫ് കൊമേഴ്‌സിന് മുന്‍പില്‍ തുണിയുരിഞ്ഞ പ്രതിഷേധിക്കുകയും ചെയ്ത നടി ശ്രീ റെഡ്ഡി കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തെലുങ്ക് സിനിമയിൽ കടുത്ത ലിംഗ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സ്വരം ഉയർത്തിയ ശ്രീയെ തെലുഗു സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) വിലക്കിയതിനു തൊട്ടു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ടോളിവുഡിലെ ഒരു മുൻനിര നിര്‍മാതാവിന്‍റെ മകൻ തന്നെ പീഡിപ്പിച്ചെന്നും ഒരു സർക്കാർ സ്റ്റുഡിയോയിൽ വച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാൻ അയാൾ നിർബന്ധിച്ചതെന്നുമെന്ന ശ്രീയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിൽ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി. വൈകാതെ അഭിറാമിന്റെയും ശ്രീ റെഡ്ഡിയുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തു വന്നു. സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയിലാണ് തുറന്നു പറഞ്ഞത്. നേരത്തെ രണ്ട് യുഎസ് പൗരന്മാരെ ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിറാം ദഗ്ഗുബട്ടി.ബൈക്കും കാറും തമ്മില്‍ കൂട്ടിമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അഭിറാം യുഎസ് പൗരന്മാരെ മര്‍ദ്ദിച്ചത്.
തെലുങ്ക് പെൺകുട്ടികൾ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങൾ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചിരുന്നു ഇപ്പോൾ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.
ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് പല സിനിമകളിലും അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. നേരത്തേയും ടോളിവുഡിലെ മുൻനിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്തെത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഢി പറഞ്ഞിരുന്നു. തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രി റെഡ്ഡി ആരോപിച്ചിരുന്നു. ശ്രി റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകൻ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.