ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതുകൊണ്ടു മാത്രം അസഹിഷ്ണുതക്കെതിരെയുളള പോരാട്ടം അവസാനിക്കില്ലെന്ന് സഹോദരി കവിത ലങ്കേഷ്. കെ.യു.ഡബ്ലിയു.ജെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം തിരൂരിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കവിത.
സഹോദരി ഗൗരി ലങ്കേഷ് ധീരവനിതയായിരുന്നു. നടത്തിയതെല്ലാം നീതിക്ക് വേണ്ടിയുളള പോരാട്ടങ്ങളായിരുന്നു. ഗൗരി ലങ്കേഷിനെക്കുറിച്ച് സ്വയമെഴുതിയ കവിത വേദിയിൽ ചൊല്ലി കവിത ലങ്കേഷ് വിങ്ങിപ്പൊട്ടി. ഒൗട്ട്്ലുക്ക് മാഗസിൽ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചോദ്യങ്ങളോട് അസഹിഷ്ണുത പുലർത്തിയ സംവിധാനങ്ങളൊന്നും ലോകത്ത് നിലനിന്ന ചരിത്രമില്ലെന്നായിരുന്നു സെമിനാറിന്റെ പൊതുവികാരം.
മാതൃഭൂമി മുൻ ഡപ്യൂട്ടി എഡിറ്റർ എൻ.പി. രാജേന്ദ്രൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി.എം മനോജ്, കെ.യു. ഡബ്ലിയു.ജെ. ഭാരവാഹികളായ പി.എ.അബ്ദുൽ ഗഫൂർ, സി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.