air-india-express

വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നതിന് അടുത്ത വർഷത്തോടെ പരിഹാരമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നും ആറുമാസത്തിനകം ലയനനടപടികൾ പൂർത്തിയാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പ് നൽകി.  

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. അടുത്ത വർഷം മാർച്ചോടെ അൻപതോളം വിമാനങ്ങൾ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ഇതോടെ പ്രശ്നത്തിന് പരിഹാരമാകും.  ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയും മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമം.  

റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഗൾഫിലെ പ്രവാസികൾക്ക് ആശ്വാസമായി ജിസിസി രാജ്യങ്ങളിലേക്ക് സർവീസ് കൂട്ടും. യുഎഇയ്ക്കും സൗദിക്കുമാണ് മുൻഗണന. പുതിയ ബ്രാൻഡിങ്ങിന് പിന്നാലെ ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. , ചീഫ് കമേഷ്യൽ ഓഫിസർ അങ്കൂർ ഗാ‍ർഗ്,  ഇന്റർനാഷണൽ ബിസിനസ് വി.പി.  താര നൈഡു, ചീഫ് മാർക്കറ്റിങ് ഓഫിസർ സിദ്ധാർഥ് ബുറ്റാലിയ തുടങ്ങിയവരും പങ്കെടുത്തു.