
ഷാർജയിലെ സ്വകാര്യ സ്കൂളുകളും നഴ്സറികളും അടുത്ത വർഷത്തോടെ പരിസ്ഥിതി സൗഹൃദ ഇടങ്ങളാക്കി മാറ്റുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി. സുസ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് എസ്പിഇഎ പറഞ്ഞു. ഈ വർഷം അവസാനം കാലാവസ്ഥാ ഉച്ചകോടിക്ക് ദുബായ് വേദിയാവാനിരിക്കെയാണ് നടപടി.
സുസ്ഥിരതയുടെയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെയും പ്രാധാന്യം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലുടെയും ബോധവൽക്കരണ ക്യാംപെയിനുകളിലൂടെയും കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തും. ഇത്തരത്തിൽ എമിറേറ്റിലെ 25 ശതമാനം സ്കൂളുകളെയും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം. അറുപതിലേറെ സ്കൂളുകളിൽ പദ്ധതി നടപ്പാക്കും. ഇതോടൊപ്പം വെള്ളവും വൈദ്യുതിയും എങ്ങനെ പാഴാക്കാതെ ഉത്തരവാദിത്തോടെ ഉപയോഗിക്കാമെന്നും കുട്ടികളെ പഠിപ്പിക്കും. സ്കൂളുകളിൽ മാലിന്യ പുനരുപയോഗ പരിപാടികൾ നടപ്പിലാക്കാൻ ഷാർജ ആസ്ഥാനമായുള്ള പരിസ്ഥിതി മാനേജ്‌മെന്റ് കമ്പനിയായ ബീഅ ഗ്രൂപ്പുമായി സഹകരിക്കുമെന്നും എസ്പിഇഎ അറിയിച്ചു.