
സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരങ്ങളായ ജിസാൻ, ഫറസൻ ദ്വീപ് എന്നിവിടങ്ങളിലേക്കാണ് വൻതോതിൽ ഇന്ത്യൻ കാക്കകൾ കുടിയേറിയത്. ഇവ തിരികെ പോകാതിരിക്കുകയും എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ വന്യജീവി വികസന കേന്ദ്രം നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നത്. ഇന്ത്യൻ കാക്കകൾ ഭക്ഷണമാക്കുന്നതുമൂലം ഈ പ്രദേശത്തെ ചെറിയ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി കണക്കാക്കപ്പെടുന്നു.
വൈദ്യുതി ലൈനുകളിൽ കൂടുണ്ടാക്കുന്നതുമൂലം വൈദ്യുതി വിതരണം തടസ്സപ്പെടുക, കടൽ പക്ഷികളുടെ മുട്ടയും കോഴിക്കുഞ്ഞുങ്ങളെയും തിന്നുക, കന്നുകാലികളെ ആക്രമിക്കുക, രോഗം പടർത്തുക എന്നീ കാരണങ്ങളാൽ ഇന്ത്യൻ കാക്കകളെക്കൊണ്ട് പൊറുതിമുട്ടിയതായാണ് പരാതി. ഇന്ത്യൻ കാക്കകളെ നിയന്ത്രിച്ചില്ലെങ്കിൽ മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. രാജ്യത്തെ ജൈവ വൈവിധ്യങ്ങളും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി വന്യജീവി വികസന കേന്ദ്രം നടപ്പിലാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് കാക്കകൾക്കെതിരായ നടപടി.