സമ്മർദം നിറഞ്ഞ നാളുകൾക്ക് വിട; മലയാളികളുൾപ്പെടെ 24 ഇന്ത്യക്കാർക്ക് മടക്കയാത്ര

അബഹ : ഉൾഭയത്തോടെ കഴിഞ്ഞ നാളുകൾക്ക് വിടചൊല്ലി ഒടുവിൽ 4 മലയാളികളുൾപ്പെടെ 24 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. ഇഖാമ(താമസരേഖ) ഇല്ലാതെയും തൊഴിൽ നിയമ ലംഘകരായും സൗദിയിൽ താമസിച്ചു ജോലിചെയ്തിരുന്നവരും ഹുറൂബാ (ഒളിച്ചോടിയവർ)ക്കപ്പെട്ടവരുമടക്കം പൊലീസ് പിടികൂടിയും മറ്റും നാടുകടത്തൽ കേന്ദ്രത്തി(തർഹീൽ)ലെത്തിച്ചേർന്ന ഇന്ത്യാക്കാരെയാണ് സംഘമായി ഇന്ത്യയിലേക്ക് തിരികെ അയച്ചത്.

അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലീസ് പരിശോധയിൽ പിടിക്കപ്പെട്ട ഇന്ത്യക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു മടക്കയാത്ര സാധ്യമായത്. മുൻപ് വാർത്തകളിൽ ഇടംപിടിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ഏറെ ചർച്ചയായതാണ് ഇവരിൽ ചിലരുടെ ദുരിത ജീവിതം. മതിയായ താമസ രേഖകളോ, ജോലിയോ, താമസ സൗകര്യങ്ങളോ  ഇല്ലാതെ ഖമ്മീസിലെ തെരുവുകളിലും വൃത്തിഹീനമായ പൊളിഞ്ഞ വീഴാറായ കെട്ടിടങ്ങളിലും താമസിച്ചിരുന്ന 5 തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉൾപ്പെടുന്നു. 

4 മലയാളികളെ കൂടാതെ, യുപി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് മറ്റുള്ളവർ. 

തമിഴ്നാട് സ്വദേശികളെക്കുറിച്ചുള്ള വാർത്തയെ തുടർന്നു കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസലർ വിഭാഗം കോൺസൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. മാർച്ച് 23 നു അബഹയിൽ നിന്ന് ഇവരെ ബസിൽ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്ന് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

കോൺസൽ ദീപക് യാദവും സംഘവും ഖമ്മീസ് സെൻട്രൽ ജയിലും അബഹ വിഎഫ് എസ് കേന്ദ്രവും സന്ദർശിച്ചു. വിഎഫ്എസ് കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ സന്ദർശകരോട് കേന്ദ്രത്തിന്റെ സേവനത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. കോൺസുലേറ്റ് ഉദ്യോഗസ്ഥനൊപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സഹായ സൗകര്യങ്ങളൊരുക്കുന്നതിനായി കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ഒഐസിസി സൗദി ദക്ഷിണമോഖലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും ബിജു കെ. നായരും ഉണ്ടായിരുന്നു.