റിയാദിലെ തബൂക്കിൽ മഞ്ഞുവീഴ്ച ആഘോഷമാക്കി ജനങ്ങൾ

പർവതനിരകളെ വെള്ളപ്പട്ടണിയിച്ചു പ്രകൃതിയും പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറ് മേഖലയായ തബൂക്ക് പ്രവിശ്യയിലെ അൽജബൽ, അൽഖൻ അൽ ദഹർ പർവത നിരകളിലാണു മഞ്ഞുവീഴ്ച തുടങ്ങിയത്.

കുളിർമയുള്ള ഈ കാഴ്ചകൾ ആഘോഷമാക്കി ജനങ്ങൾ. തിങ്കളാഴ്ച തുടങ്ങിയ മഞ്ഞുവീഴ്ച ഇന്നു ശക്തമാകുമെന്നാണു കാലാവസ്ഥാ പ്രവചനം.  വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച തുടരുമെന്നും റിപ്പോർട്ടുണ്ട്. കാന‍ഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അനുസ്മരിപ്പിക്കും വിധമാണു മഞ്ഞുവീഴ്ച. പ്രകൃതിയുടെ ഈ അനുഗ്രഹവർഷം കാണാനായി ഡിസംബർ, ജനുവരി മാസങ്ങളിൽ സഞ്ചാരികളുടെ പ്രവാഹമാണു തബൂക്കിലേക്ക്.

വെള്ളപുതച്ച പർവതങ്ങളും താഴ്‌വാരങ്ങളും കാണാൻ ആയിരം കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്നുവരെ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ കുടുംബസമേതം ഇവിടെ എത്തുക പതിവാണ്.  ജോർദാൻ, ഈജിപ്ത്, ഇസ്രയേൽ അതിർത്തിയോടു ചേർന്നു കിടക്കുന്ന തബൂക്ക് പ്രദേശത്താണു വർഷത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളത്. 

വേനൽക്കാലത്ത് ഇവിടെ താപനില 25 ഡിഗ്രിയിൽ കൂടില്ല. തണുപ്പുകാലത്ത് പൂജ്യത്തിനു താഴെയും. വടക്കൻ അതിർത്തി പ്രദേശമായ അറാർ, തുറൈഫ്, ഹസം അൽ ജലാമിദ്, അൽജൗഫ്, അൽഖുറയ്യാത്ത് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.