കപ്പലിനുള്ളിൽ ഹൃദയാഘാതം; നാവികനെ എയർലിഫ്റ്റ് ചെയ്തു രക്ഷിച്ചു ദുബായ് പൊലീസ്

വാണിജ്യ കപ്പലിൽ ഹൃദയാഘാതമുണ്ടായ നാവികനെ ദുബായ് പൊലീസ് എയർലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി. 64 കാരനായ പോളിഷ് നാവികനെയാണു ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തിയത്. കപ്പൽ ദുബായിയുടെ സമുദ്രാതിർത്തിക്കു പുറത്തായിരുന്നപ്പോഴാണു ഹൃദയാഘാതമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു ഇതുസംബന്ധമായി തങ്ങൾക്ക് അറിയിപ്പ് ലഭിച്ചതെന്നു ദുബായ് പൊലീസ് എയർ വിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്റൂയി പറഞ്ഞു. നാവികന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നു പൊലീസിൽ അറിയിക്കുകയായിരുന്നു.

അറേബ്യൻ കടലിൽ 28 നോട്ടിക്കൽ മൈൽ അകലെയാണ് എയർ വിങ് കപ്പൽ കണ്ടെത്തിയത്. കപ്പലിനു ഹെലിപാഡ് ഇല്ലായിരുന്നു. കൂടാതെ പൊലീസ് ഹെലികോപ്റ്റർ കപ്പലിനു മുകളിൽ പറന്നതിനാൽ പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കേണ്ടി വന്നു. രക്ഷാ ക്രെയിൻ ഉപയോഗിച്ചാണു നാവികനെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിയത്.

നാവികനെ സുരക്ഷിതമായി കപ്പലിൽ എത്തുകയും തുടർ ചികിത്സക്കായി റാഷിദ് ആശുപത്രിയിലെത്തിക്കും വരെ പാരാമെഡിക്കുകൾ ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകിയതായി കേണൽ അൽ മസ്‌റൂയി കൂട്ടിച്ചേർത്തു. കപ്പൽ ജീവനക്കാരുടെ വേഗമുള്ള പ്രതികരണവും പ്രഫഷണലിസവും നാവികന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി ദുബായ് പൊലീസ് എയർ വിങ് സെന്റർ ഡയറക്ടർ കേണൽ അലി അൽ മുഹൈരി പറഞ്ഞു.