വിഷ്ണുവിന്റെ വാട്സാപ് ശബ്ദസന്ദേശം; പുറത്തുവിട്ട് സുഹൃത്തുക്കൾ; മരണത്തിൽ ദുരൂഹത

ചീരാംകുന്ന് വിഷ്ണു നിവാസിൽ കണ്ണന്റെ മകൻ വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. ദമാമിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്ന വിഷ്ണു മരിച്ചതായി കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ  ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഉടമകൾ മർദിക്കുന്നുണ്ടെന്നു പറഞ്ഞ് വിഷ്ണു അയച്ച വാട്സാപ് ശബ്ദസന്ദേശം സുഹൃത്തുക്കൾ പുറത്തുവിട്ടിട്ടുണ്ട്. സ്ഥാപനത്തിൽ കച്ചവടം കുറയുന്നതായി ആരോപിച്ച് വിഷ്ണുവിനെ ഉടമകൾ പതിവായി മർദിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാതാവ്: സുനിത. സഹോദരൻ: ജിഷ്ണു.