300 കിലോ പൂക്കള്‍ കൊണ്ട് 300ച.മീ പൂക്കളം; ഗൾഫിലെ അതിജീവന ആഘോഷം

അബുദാബിയിൽ ആരോഗ്യപ്രവർത്തകരും കോവിഡിനെ അതിജീവിച്ചവരും ഒത്തുചേർന്ന് പൂക്കളമിട്ട് ഓണമാഘോഷിച്ചു. 300 കിലോ പൂക്കൾകൊണ്ടാണ് 300 ചതുരശ്രമീറ്ററിൽ ഭീമൻ പൂക്കളമൊരുക്കിയത്. കോവിഡ് രോഗികൾക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയായിരുന്നു വേദി. 

കോവിഡ് മുന്നണിപ്പോരാളികളും കോവിഡിനെ അതിജീവിച്ചവരും ഒന്നുചേർന്നാണ് പ്രതീക്ഷയും കൂട്ടായ്മയും പങ്കുവച്ച് യുഎഇയുടെ തലസ്ഥാനത്ത് പൂക്കളം ഒരുക്കിയത്. ഉത്രാടനാൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പൂക്കളമൊരുക്കൽ 16 മണിക്കൂർ പിന്നിട്ട് ഇന്നുരാവിലെ പൂർത്തിയായി.

അരളി, രണ്ടു നിറങ്ങളിലുള്ള ചെണ്ടുമല്ലി, റോസ്, വാടാർമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും പൂക്കളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മധുരയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് പൂക്കളെത്തിച്ചത്. നാൽപ്പതോളം ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാൻ ഒത്തുചേർന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചാണ് പൂക്കളമിട്ടത്. ഓണാഘോഷത്തിൻറെ സന്ദേശം മഹാമാരിക്കാലത്ത് വ്യത്യസ്‍തമായി ആവിഷ്ക്കരിച്ച പൂക്കളം, മേഖലയിലെ അർബുദരോഗികളുടെ പ്രധാനചികിത്സാകേന്ദ്രമായ ബുർജീൽ മെഡിസിറ്റിയിലെ രോഗികൾക്കും സന്ദർശകർക്കും പുതുമയേറിയ കാഴ്ചയായി.