ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തി 4 ഗൾഫ് രാജ്യങ്ങൾ; വലഞ്ഞ് മലയാളികളടക്കമുള്ളവർ

ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ  മലയാളികളടക്കം ആയിരക്കണക്കിനുപേരാണ് വലയുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയും കാത്തിരിക്കേണ്ടിവരും. യുഎഇ, സൗദിഅറേബ്യ, കുവൈത്ത്, ഒമാൻ എന്നീ 

ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് യുഎഇയും ഒമാനും കഴിഞ്ഞദിവസങ്ങളിലായി ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. സൌദിയും കുവൈത്തും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടരുകയാണ്. ജോലി തേടി യുഎഇയിലേക്ക് ഓരോ ദിവസവും പ്രവാസിമലയാളികളടക്കം ആയിരക്കണക്കിന് പേരാണെത്തുന്നത്. ഓഫർ ലെറ്റർ ലഭിച്ച് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവരെയടക്കം പ്രവേശനവിലക്ക് 

നിരാശപ്പെടുത്തുകയാണ്. ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം ദുബായ് വഴിപോകാൻ ടിക്കറ്റെടുത്തവർക്കും വിലക്ക് തിരിച്ചടിയാണ്. നിലവിൽ ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കാനാകുന്നത്. വിലക്ക് നിലവിലില്ലാത്ത നേപ്പാൾ അടക്കമുള്ള രാജ്യങ്ങളിലെത്തി 14 ദിവസം താമസിച്ചശേഷം യാത്രതിരിക്കുകയെന്നതാണ് സൌദിഉൾപ്പെടെ പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെത്താനുള്ള ഏക വഴി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ തോത് അനുസരിച്ചായിരിക്കും ഗൾഫ് രാജ്യങ്ങൾ നിലവിലെ പ്രവേശനവിലക്ക് നടപടി പുനപരിശോധിക്കുന്നത്.