ഇന്ത്യ, പാക് ബന്ധം: യുഎഇയുടെ ഇടപെടലുകളെ സ്വാഗതം ചെയ്ത് പാക് വിദേശകാര്യമന്ത്രി

ഇന്ത്യ, പാക് ബന്ധം മെച്ചപ്പെടുത്താനുള്ള യുഎഇയുടെ ഇടപെടലുകളെ സ്വാഗതം ചെയ്ത് പാക് വിദേശകാര്യമന്ത്രി. ഇന്ത്യ, പാക് ബന്ധത്തിൽ ചെറിയ പുരോഗതിയുണ്ടെന്നും ഷാ മഹമൂദ് ഖുറേഷി അബുദാബിയിൽ പറഞ്ഞു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്്ശങ്കറും പാക് വിദേശകാര്യമന്ത്രിയും ഒരേ സമയം യുഎഇയിലെത്തിയ പശ്ചാത്തലത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യ, പാക് വെടിനിർത്തൽ കരാർ പാലിക്കാൻ ഫെബ്രുവരിയിൽ ധാരണയുണ്ടാക്കിയതിലടക്കം യുഎഇയുടെ ഇടപെടലുണ്ടെന്ന് യുഎസിലെ യുഎഇ സ്ഥാനപതി യൂസുഫ് അൽ ഉത്തൈബയാണ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഒരേസമയം യുഎഇയിലെത്തിയതോടെയാണ് ഇന്ത്യ പാക് ബന്ധം വീണ്ടും ചർച്ചയായത്. കശ്മീർ നയതന്ത്രപ്രശ്നമല്ലെന്നും രാജ്യാന്തരപ്രശ്നമാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇരുരാജ്യങ്ങളുടേയും സൌഹൃദരാജ്യമായ യുഎഇയുടെ ഇടപെടലുകളെ സ്വാഗതം ചെയ്യുന്നു.

അബുദാബി സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച അജണ്ടയിലില്ലെന്നും ഖുറേഷി പറഞ്ഞു. വെടിനിർത്തൽ കരാർ നടപ്പാക്കാനായതും, പാക് ദേശീയദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസസന്ദേശം അറിയിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതിയായി കണക്കാക്കുന്നതായും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അതേസമയം, യുഎഇ സർക്കാരിൻറെ ക്ഷണപ്രകാരം അബുദാബിയിലെത്തിയ എസ്.ജയ്ശങ്കർ യുഎഇവിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.