ഒമാനിൽ കരഅതിർത്തികൾ അടച്ചിടും; കോവിഡിൽ നിയന്ത്രണം കടുക്കുന്നു

കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബിയും ഒമാനും. ഒമാനിൽ ഇന്നു മുതൽ കരഅതിർത്തികൾ അടച്ചിടും. അബുദാബിയിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.  

യുഎഇിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആറാം ദിവസവും മൂവായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയത്. മറ്റു എമിറേറ്റുകളിൽ നിന്നടക്കം അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേ 72 മണിക്കൂറിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റ് മതിയായിരുന്നു. അബുദാബിയിൽ പ്രവേശിച്ച് തുടർച്ചയായ നാലാമത്തേയും എട്ടാമത്തേയും ദിവസവും കോവിഡ് പരിശോധന നടത്തണം. നേരത്തേ ആറാമത്തെ ദിവസമായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നത്. നിയമലംഘകർക്ക് 5000 ദിർഹമാണ് പിഴശിക്ഷ. കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധനയിൽ ഇളവുണ്ടാകും. ഇവർ അൽഹൊസൻ ആപ്പിൽ 'ഇ' അല്ലെങ്കിൽ സ്വർണനിറത്തിലുള്ള 'സ്റ്റാർ' എന്നിവയാണ് തെളിവായി കാണിക്കേണ്ടത്. അതേസമയം, ഒമാനിലേക്ക് കരമാർഗം പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. അടുത്ത തിങ്കളാഴ്ച വരെ കരഅതിർത്തി അടച്ചിടും. പിന്നീട് സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നകാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.